National
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനമായി വർധിപ്പിക്കും.
2026 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ തീരുമാനം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിൽ അടിസ്ഥാന ശന്പളത്തിന്റെ 58 ശതമാനമാണ് ക്ഷാമബത്ത. ഇത് 60 ശതമാനമാകും.
വർധന 50.5 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ചെയ്യും. പ്രതിവർഷം 6791 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുക.
Kerala
തിരുവനന്തപുരം: പവർകട്ടില്ലാത്ത പത്തു വർഷത്തേക്കുറിച്ചു സർക്കാർ അവകാശവാദം ഉന്നയിക്കുന്പോൾ കഴിഞ്ഞ പത്തു വർഷത്തിനിടെ വൈദ്യുതി നിരക്കു വർധിപ്പിച്ചത് ആറു തവണ.
2024 ൽ യൂണിറ്റിനു 16 പൈസ വർധിപ്പിച്ചപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും 12 പൈസയും വർധിപ്പിച്ചു. ഇരു നിരക്കുവർധനകളും പ്രഖ്യാപിച്ചത് ഒരുമിച്ചായിരുന്നു. പവർകട്ടില്ലാതെ വൈദ്യുതി ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ഒപ്പുവച്ച 25 വർഷത്തേക്കു വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വഴി ആണെന്നു പ്രതിപക്ഷം അവകാശപ്പെടുന്നു.
യൂണിറ്റിന് 4.29 രൂപയ്ക്കായിരുന്നു വൈദ്യുതി 25 വർഷത്തേക്കു ലഭിക്കുമായിരുന്നത്. എന്നാൽ, എട്ടു വർഷത്തിനു ശേഷം കരാർ റദ്ദാക്കപ്പെട്ടു. യൂണിറ്റിന് 4.29 രൂപയുടെ സ്ഥാനത്ത് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത് എട്ടു മുതൽ 14 രൂപ വരെ നൽകിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും ആരോപിച്ചു. ഇതുവഴി ഒരു ദിവസം വൈദ്യുതി ബോർഡിനു വരുന്ന അധികച്ചെലവ് 25 കോടി രൂപയാണത്രെ. ഈ ഭാരവും നിരക്കുവർധനയുടെ രൂപത്തിൽ ഉപയോക്താവിനു മേൽ പതിക്കും.
വൈദ്യുതിക്കു പുറമേ കുടിവെള്ളത്തിനും വൻതോതിലുള്ള നിരക്കുവർധന നടപ്പിലാക്കി. 2016നു ശേഷം 2021ൽ അഞ്ചു ശതമാനം വർധന വരുത്തി. പിന്നീട് 2023 ൽ കുത്തനെയുള്ള നിരക്കുവർധന നടപ്പിലാക്കി. പല സ്ലാബുകളിലും മൂന്നിരട്ടി വരെ വർധനയുണ്ടായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ ഭൂനികുതി വർധിപ്പിച്ചില്ല. എന്നാൽ 2022-23ൽ നികുതി ഇരട്ടിയാക്കി. കഴിഞ്ഞ വർഷം വീണ്ടും 50 ശതമാനം വർധന നടപ്പിലാക്കി. കെട്ടിടനികുതിയിലും വൻ വർധനയാണു നടപ്പിലാക്കിയത്. മാത്രമല്ല വർഷം തോറും അഞ്ചു ശതമാനം വർധന നടപ്പിൽ വരുത്താനും തീരുമാനിച്ചു. കെട്ടിട നിർമാണ പെർമിറ്റിൽ പത്തിരട്ടി വരെ വർധനയാണ് 2023 ൽ പ്രഖ്യാപിച്ചത്. വൻതോതിലുള്ള പ്രതിഷേധ ത്തെത്തുടർന്നാണ് വർധിപ്പിച്ച നിരക്കിൽ 60% വരെ കുറവു വരുത്തിയത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ കേരളത്തിന്റെ പൊതുകടം 1.57 ലക്ഷം കോടി ആയിരുന്നത് ഈ സർക്കാർ അധികാരമൊഴിയുന്പോൾ അഞ്ചു ലക്ഷം കോടിയോളമാകുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞത് 10,000 കോടിയുടെ ബാധ്യതകൾ ബാക്കിവച്ചിട്ടാണെന്നായിരുന്നു അന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ പറഞ്ഞത്. ക്ഷേമപെൻഷൻ കുടിശിക, കരാറുകാർക്കുള്ള കുടിശിക തുടങ്ങിയ ഇനത്തിൽ 6302 കോടിയും കോളജ് അധ്യാപകരുടെ ശന്പള കുടിശിക, സിവിൽ സപ്ലൈസ് കോർപറേഷനു കൊടുക്കാനുള്ള തുക, നെല്ലു സംഭരണ കുടിശിക തുടങ്ങിയ ഇനങ്ങളിലായി 4326 കോടിയുടെയും ബാധ്യത ഉണ്ടെന്നായിരുന്നു കുറ്റപ്പെടുത്തിയിരുന്നത്.
ഇപ്പോൾ രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുന്പോൾ നാലു വർഷം കൊണ്ട് എട്ടു ഗഡുക്കളായി കൊടുത്തു തീർക്കുമെന്നു വാക്കു നൽകിയ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ കുടിശിക നൽകാൻ മാത്രം വേണ്ടി വരുന്നത് 36,000 കോടി രൂപ! മറ്റു ബാധ്യതകൾ തീർക്കാൻ ഇനിയും എത്രയോ കോടികൾ വേണ്ടി വരും!!
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി വർധിപ്പിച്ചു. ജനറൽ വിഭാഗത്തിന് 40 വയസ് വരെ പിഎസ്സി പരീക്ഷയെഴുതാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനം.
നിലവിൽ 36 വയസായിരുന്നു പ്രായപരിധി. എസ്സിഎസ്ടി വിഭാഗത്തിന് 45 വയസുവരെ പരീക്ഷയെഴുതാം. നിലവില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് വരെ അപേക്ഷിക്കാമായിരുന്നു. പ്രായപരിധി വര്‍ധിപ്പിച്ചതോടെ ഇനി 43 വയസ് വരെ ഇവർക്ക് അപേക്ഷിക്കാനാവും.
പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.
Business
കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയർ-സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ന് കൊച്ചിയിൽ തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർധിപ്പിക്കും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര റിവേഴ്സ് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ആദ്യദിവസം സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടിയുടെ വ്യാപാരക്കരാര്‍ ലഭിച്ചതായി അധികൃതർ അവകാശപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി 32 ബയർമാരും 400ലധികം എംഎസ്എംഇകളും പങ്കെടുക്കുന്നുണ്ട്. നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് 2,000 കോടി നിക്ഷേപിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ സമ്മേളനത്തിൽ അറിയിച്ചു.
വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. മരട് നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ്, പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്.
ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിനു പ്രത്യേകം ഉത്തരവിറക്കും.
ഡിഎ കുടിശികപൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.ൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. ജയിൽ മേധാവിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചു. ഏഴു വർഷത്തിനു ശേഷമാണ് തടവുകാരുടെ വേതനത്തിൽ വർധനവ് വരുത്തിയിരിക്കുന്നത്.
സ്കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്കിൽഡിൽ 560 രൂപ, അൺ സ്കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിൽ 230 രൂപയായിരുന്നു കൂലി.
Kerala
ആലപ്പുഴ : ക്രിസ്മസ്- പുതുവത്സര വിപണിയിൽ വിലക്കയറ്റം തുടങ്ങി. മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ശൈത്യകാലമായതിനാൽ മുട്ടയ്ക്കും ഇറച്ചിക്കും
ആവശ്യക്കാർ കൂടിയതോടെയാണ് വിലവർധന.
നിലവിൽ കോഴിമുട്ടയ്ക്ക് എട്ടു രൂപയും, താറാവ് മുട്ടയ്ക്ക് 12 രൂപയും ആണ് വില. കഴിഞ്ഞവർഷം ഇതേ മാസം കോഴിമുട്ടയ്ക്ക് 5.50 രൂപയും താറാവ് മുട്ടയ്ക്ക് എട്ടു രൂപയുമായിരുന്നു വില. ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽകണ്ടുകൊണ്ട് വൻതോതിൽ കേക്ക് നിർമാണം നടക്കുന്നതും മുട്ട വില ഉയരാൻ കാരണമായി.
പൗൾട്രി മേഖലയിൽ ഒരു വർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്മസ്- പുതുവത്സര സീസൺ. ഡിസംബർ ജനുവരി മാസത്തെ കച്ചവടത്തിൽ നിന്നാണ് ഉല്പാദന ചിലവിനേക്കാൾ കൂടുതൽ തുക കിട്ടുന്നത്. എന്നാൽ കഴിഞ്ഞവർഷത്തെ പക്ഷിപ്പനിയും അതേ തുടർന്നുണ്ടായ നിരോധനവും കോഴി- താറാവ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
തുടർച്ചയായുള്ള വിപണി ഇടിവിനെ തുടർന്ന് കർഷകർ കൃഷി ഇറക്കിയിരുന്നില്ല. നാമക്കലിൽ മുട്ടവില ഉയരുന്നതും, സംസ്ഥാനത്തെ മുട്ട വില വർധനവിന് കാരണമായി. കേരളത്തിൽ ദിനംപ്രതി രണ്ട് കോടിയിലധികം മുട്ടയാണ് ആവശ്യമുള്ളത്.
ലൈവ് ചിക്കൻ 135- 140 രൂപയാണ് വില. താറാവ് (ഡ്രസ്സ് ചെയ്തത്)400-450 രൂപയും വിലയുണ്ട്. ഇത് ക്രിസ്മസ് പുതുവത്സര ദിനങ്ങൾ അടുക്കുമ്പോൾ കൂടുമെന്ന് വ്യാപാരികൾ പറയുന്നു.
Kerala
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 18 മോഡൽ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ടീച്ചർമാർക്ക് 13,000 രൂപയായും ആയ, ഹെൽപർക്ക് 9,000 രൂപയുമായാണ് പ്രതിമാസം ഓണറേറിയം വർധിപ്പിച്ചത്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ അവയവദാന പദ്ധതിയുടെ തുടർ നടത്തിപ്പിന് ഒരു ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ തസ്തിക നിലനിർത്താൻ തീരുമാനിച്ചു.
കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഒന്നാം ഘട്ടത്തിലേക്ക് തസ്തികകൾ അനുവദിച്ചു. പ്രഫസർ- 14, അസോസിയേറ്റ് പ്രഫസർ-7, അസിസ്റ്റന്റ് പ്രഫസർ-39 എന്നിങ്ങനെയാണ് അനുവദിച്ചത്.
മലപ്പുറം വേങ്ങര ഉപജില്ലയിലെ കാരാത്തോട് പിഎംഎസ്എഎം യുപി സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ ജൂനിയർ അറബിക് ഫുൾടൈം തസ്തിക-1, ജൂനിയർ സംസ്കൃതം പാർട്ട് ടൈം തസ്തിക-1 എന്നീ അധിക തസ്തികകൾ അനുവദിക്കാനും തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വർധിപ്പിക്കാൻ ആലോചന. 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാനാണ് നീക്കം. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്.
കേരളപ്പിറവി ദിനത്തിൽ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. പെൻഷൻ ഘട്ടം ഘട്ടമായി വർധിപ്പിച്ച് 2500 രൂപയാക്കുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണ് പെൻഷൻ 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീട് വര്‍ധനവൊന്നും ഉണ്ടായിട്ടില്ല.