Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി വർധിപ്പിച്ചു. ജനറൽ വിഭാഗത്തിന് 40 വയസ് വരെ പിഎസ്സി പരീക്ഷയെഴുതാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനം.
നിലവിൽ 36 വയസായിരുന്നു പ്രായപരിധി. എസ്സിഎസ്ടി വിഭാഗത്തിന് 45 വയസുവരെ പരീക്ഷയെഴുതാം. നിലവില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് വരെ അപേക്ഷിക്കാമായിരുന്നു. പ്രായപരിധി വര്‍ധിപ്പിച്ചതോടെ ഇനി 43 വയസ് വരെ ഇവർക്ക് അപേക്ഷിക്കാനാവും.
പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.
Business
കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയർ-സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ന് കൊച്ചിയിൽ തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർധിപ്പിക്കും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര റിവേഴ്സ് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ആദ്യദിവസം സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടിയുടെ വ്യാപാരക്കരാര്‍ ലഭിച്ചതായി അധികൃതർ അവകാശപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി 32 ബയർമാരും 400ലധികം എംഎസ്എംഇകളും പങ്കെടുക്കുന്നുണ്ട്. നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് 2,000 കോടി നിക്ഷേപിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ സമ്മേളനത്തിൽ അറിയിച്ചു.
വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. മരട് നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ്, പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്.
ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിനു പ്രത്യേകം ഉത്തരവിറക്കും.
ഡിഎ കുടിശികപൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.ൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. ജയിൽ മേധാവിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചു. ഏഴു വർഷത്തിനു ശേഷമാണ് തടവുകാരുടെ വേതനത്തിൽ വർധനവ് വരുത്തിയിരിക്കുന്നത്.
സ്കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്കിൽഡിൽ 560 രൂപ, അൺ സ്കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിൽ 230 രൂപയായിരുന്നു കൂലി.
Kerala
ആലപ്പുഴ : ക്രിസ്മസ്- പുതുവത്സര വിപണിയിൽ വിലക്കയറ്റം തുടങ്ങി. മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ശൈത്യകാലമായതിനാൽ മുട്ടയ്ക്കും ഇറച്ചിക്കും
ആവശ്യക്കാർ കൂടിയതോടെയാണ് വിലവർധന.
നിലവിൽ കോഴിമുട്ടയ്ക്ക് എട്ടു രൂപയും, താറാവ് മുട്ടയ്ക്ക് 12 രൂപയും ആണ് വില. കഴിഞ്ഞവർഷം ഇതേ മാസം കോഴിമുട്ടയ്ക്ക് 5.50 രൂപയും താറാവ് മുട്ടയ്ക്ക് എട്ടു രൂപയുമായിരുന്നു വില. ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽകണ്ടുകൊണ്ട് വൻതോതിൽ കേക്ക് നിർമാണം നടക്കുന്നതും മുട്ട വില ഉയരാൻ കാരണമായി.
പൗൾട്രി മേഖലയിൽ ഒരു വർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്മസ്- പുതുവത്സര സീസൺ. ഡിസംബർ ജനുവരി മാസത്തെ കച്ചവടത്തിൽ നിന്നാണ് ഉല്പാദന ചിലവിനേക്കാൾ കൂടുതൽ തുക കിട്ടുന്നത്. എന്നാൽ കഴിഞ്ഞവർഷത്തെ പക്ഷിപ്പനിയും അതേ തുടർന്നുണ്ടായ നിരോധനവും കോഴി- താറാവ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
തുടർച്ചയായുള്ള വിപണി ഇടിവിനെ തുടർന്ന് കർഷകർ കൃഷി ഇറക്കിയിരുന്നില്ല. നാമക്കലിൽ മുട്ടവില ഉയരുന്നതും, സംസ്ഥാനത്തെ മുട്ട വില വർധനവിന് കാരണമായി. കേരളത്തിൽ ദിനംപ്രതി രണ്ട് കോടിയിലധികം മുട്ടയാണ് ആവശ്യമുള്ളത്.
ലൈവ് ചിക്കൻ 135- 140 രൂപയാണ് വില. താറാവ് (ഡ്രസ്സ് ചെയ്തത്)400-450 രൂപയും വിലയുണ്ട്. ഇത് ക്രിസ്മസ് പുതുവത്സര ദിനങ്ങൾ അടുക്കുമ്പോൾ കൂടുമെന്ന് വ്യാപാരികൾ പറയുന്നു.
Kerala
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 18 മോഡൽ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ടീച്ചർമാർക്ക് 13,000 രൂപയായും ആയ, ഹെൽപർക്ക് 9,000 രൂപയുമായാണ് പ്രതിമാസം ഓണറേറിയം വർധിപ്പിച്ചത്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ അവയവദാന പദ്ധതിയുടെ തുടർ നടത്തിപ്പിന് ഒരു ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ തസ്തിക നിലനിർത്താൻ തീരുമാനിച്ചു.
കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഒന്നാം ഘട്ടത്തിലേക്ക് തസ്തികകൾ അനുവദിച്ചു. പ്രഫസർ- 14, അസോസിയേറ്റ് പ്രഫസർ-7, അസിസ്റ്റന്റ് പ്രഫസർ-39 എന്നിങ്ങനെയാണ് അനുവദിച്ചത്.
മലപ്പുറം വേങ്ങര ഉപജില്ലയിലെ കാരാത്തോട് പിഎംഎസ്എഎം യുപി സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ ജൂനിയർ അറബിക് ഫുൾടൈം തസ്തിക-1, ജൂനിയർ സംസ്കൃതം പാർട്ട് ടൈം തസ്തിക-1 എന്നീ അധിക തസ്തികകൾ അനുവദിക്കാനും തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വർധിപ്പിക്കാൻ ആലോചന. 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാനാണ് നീക്കം. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്.
കേരളപ്പിറവി ദിനത്തിൽ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. പെൻഷൻ ഘട്ടം ഘട്ടമായി വർധിപ്പിച്ച് 2500 രൂപയാക്കുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണ് പെൻഷൻ 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീട് വര്‍ധനവൊന്നും ഉണ്ടായിട്ടില്ല.